Tuesday, January 29, 2013

ഈ കഥയെഴുത്ത് ആര്‍ക്കു വേണ്ടി?


      പെരുമ്പാവൂരില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞതും മൂന്നുപേര്‍ കൊല്ലപ്പെട്ടതും നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണല്ലോ. കഥയിലെ നായകന്‍, ക്ഷമിക്കണം, പ്രതിനായകന്‍ കേരളത്തിലെ പ്രശസ്തനായ ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാവുമ്പോള്‍ ആഘോഷം കെങ്കേമമാകുന്നത് സ്വാഭാവികം.
      ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ രാമചന്ദ്രന്‍ ഇടഞ്ഞതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആവര്‍ത്തിച്ചുകൊണ്ട് ഇന്നത്തെ ദേശാഭിമാനിയില്‍ കൊച്ചിയില്‍ നിന്ന് സ്വന്തം ലേഖകനും കഥയെഴുതുന്നു വിവരക്കേടിന്റെ കൂമ്പാരമാണ് ഈ റിപ്പോര്‍ട്ട്. ലേഖകന്‍ പ്രത്യേകമൂന്നുന്നത് മദപ്പാടുണ്ടായിട്ടും ആനയെ ഒരാഴ്ചയായി എഴുന്നള്ളിക്കുന്നെന്നാണ്. കഴിഞ്ഞ ഡിസമ്പര്‍ ഇരുപത്തിഏഴാം തിയ്യതിയോടുകൂടിയാണ് നീണ്ട നാലുമാസത്തെ മദപ്പാടു കഴിഞ്ഞ് ആനയെ അഴിച്ചതെന്ന് അറിയാത്തവനാണ് ഈ റിപ്പോര്‍ട്ടറെന്ന് എനിക്കു തോന്നുന്നില്ല. അതിനു ശേഷം രണ്ടര ആഴ്ചക്കാലം പൂര്‍ണ്ണ വിശ്രമത്തിലുമായിരുന്നു. കേരളത്തിലെ ഏതെങ്കിലും ആനയ്ക് ഇത്തരമൊരു വിശ്രമം കിട്ടാറുണ്ടോ..? പിന്നെ മദപ്പാടുകാലത്തെ രാമചന്ദ്രനെ ആര്‍ക്കാണറിയാത്തത്?  പാപ്പാന്മാരെ ഏഴയലത്തു കാലുകുത്താന്‍ അവന്‍ അനുവദിക്കാറില്ല. പത്തിലേറെ എഴുന്നള്ളിപ്പെടുത്തിട്ടും ഒരു പ്രശ്നവും ഇപ്രാവശ്യം ആനയുണ്ടാക്കിയിട്ടുമില്ല. നാട്ടിന്‍ പുറത്ത് ആനയിടഞ്ഞാല്‍ ആനയ്ക്ക് മദം പൊട്ടി എന്ന് പറയാറുണ്ടായിരുന്നത്രേ.. ഈ ലേഖകനും അതേ നിലവാരത്തിലാണ്. ഉത്തരവാദപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും പരിശോധിച്ചാണ് ഇക്കുറിയും ആനയ്ക്ക് അനുമതി നല്‍കിയത്. അതിനു പുറമേ സംഭവദിവസം രാവിലെ പതിനൊന്നുമണിക്ക് ഡോക്ടര്‍മാര്‍ എല്ലാ ആനകളേയും പരിശോധിച്ചിട്ടുമുണ്ട്. അക്കാര്യം മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ടു ചെയ്തതാണ്. പിന്നെയും ഇതേ പല്ലവി ആവര്‍ത്തിക്കുന്നത് മറ്റെന്തോ ലക്ഷ്യം വെച്ചാണ്. ഒന്നരമാസം മുമ്പാണ് ഇത്തവണ ആനയെ അഴിച്ചതെന്ന് ആരോപിക്കുന്ന ലേഖകന്‍ വര്‍ഷങ്ങളായി ആനയെ ഡിസമ്പര്‍ അവസാനത്തിലേ ജനുവരി ആദ്യത്തിലോ ആണ് ഈ ആനയുടെ മദപ്പാടുകാലം അവസാനിക്കുന്നതെന്ന് മനസ്സിലാക്കണം. ഇക്കാലത്ത് പാപ്പാന്മാരെ അടുപ്പിക്കില്ല ആന എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. ആനയുടെ ഇരു പുറവും പിന്നിലും ഓരോരുത്തര്‍ വീതം നാലു പാപ്പാന്മാരാണ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പിനുണ്ടാകാറെന്ന് ഒരു സാധാരണ പൂരമെങ്കിലും താങ്കള്‍ കണ്ടിട്ടുണ്ടെങ്കില്‍ തിരിച്ചറിയുമായിരുന്നു.
മറ്റൊരു ആരോപണം ഇരുപത്തിനാലു കൊല്ലമായി ആനയുടെ കൂടെയുള്ള ഒരു പാപ്പാനെ കരാറുകാരന്‍  മാറ്റിയെന്നാണ്. കരാറുകാരന്‍ പാപ്പാനെ മാറ്റുകയോ? സാര്‍, താങ്കളൊഴിച്ച് മറ്റെല്ലാവരും വിഡ്ഢികളാണെന്ന് കരുതരുത്.. സുഹൃത്തേ സിങ്കിള്‍ മണി എന്ന മൂന്നാമന്‍ എത്രകാലമാണ് ആനയുടെ കൂടെയുണ്ടായിരുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ രണ്ടു ദുരന്തങ്ങള്‍ നടക്കുമ്പോളും ഇയാള്‍ കൂടെയുണ്ടായിരുന്നല്ലോ. ഒന്നാമന്‍ മണിയാണെങ്കില്‍ പതിനെട്ടു കൊല്ലമായി രാമചന്ദ്രനൊപ്പം തന്നെ. ഇത്രകാലം ഏതെങ്കിലും പാപ്പാന്‍  ഒരാനയുടെ കൂടെത്തന്നെ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്വതവേ ആനക്കാരേക്കുറിച്ചുള്ള വലിയൊരാരോപണമാണ് മദ്യപാനം. എന്നാല്‍ ഇപ്പോള്‍ രാമനൊപ്പമുള്ളവര്‍ക്കെതിരെ അത്തരമൊരു ആരോപണം ആരുന്നയിക്കും? ചില പാപ്പാന്മാരെ എന്തു കൊണ്ടാണ് ഒഴിവാക്കിയതെന്ന് സമയം കിട്ടുമ്പോള്‍ ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും.
       മറ്റൊരാരോപണം വേണ്ട മുന്‍കരുതലുകള്‍ എഴുന്നള്ളിപ്പിന് എടുത്തില്ല എന്നാണ്. ആ ആരോപണത്തില്‍ കുറച്ചു കഴമ്പുണ്ട്. പക്ഷേ അവിടേയും ഏതോ അദൃശ്യ ശക്തികള്‍ ലേഖകനെ നിയന്ത്രിക്കുന്നു. ആന ഉടമസ്ഥരും കരാറുകാരുമാണ് കുറ്റക്കാര്‍ എന്നാണ് അദ്ദേഹം പറയുന്നത്. രണ്ടോ മൂന്നോ ആനയെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുള്ള സ്ഥലത്ത് എങ്ങിനെയാണ് ഏഴാനയെ കൊണ്ടുവന്നതെന്ന് അവിടുത്തെ കമ്മിറ്റിക്കാരല്ലേ മറുപടി പറയേണ്ടത്. ആനകള്‍ തമ്മില്‍ ഉണ്ടാകേണ്ട അകലത്തെക്കരറിച്ചു പോലും അറിവുള്ള ലേഖകന്‍ അകലം പാലിക്കാനും തിരക്കൊഴിവാക്കാനും കമ്മിറ്റിക്കാര്‍ എന്തെല്ലാം ചെയ്തെന്നു കൂടി പറയട്ടെ. തങ്ങളല്ല ഈ ആനയെ എഴുന്നള്ളിച്ചതെന്നു പറയാന്‍ ധൈര്യപ്പെട്ട ഒരു കമ്മിറ്റി ഭാരവാഹിയ്ക്ക് ഒന്നര ലക്ഷം കൊടുത്ത് ആരാണ് ഈ ആനയെ സ്പോണ്‍സര്‍ ചെയ്തതെന്നു പോലും അറിയില്ല.
       ഇതിലേറെ അബദ്ധങ്ങളാണ് ആനയുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചു പറയുമ്പോള്‍ ലേഖകന്‍ എഴുന്നള്ളിക്കുന്നത്. 2009 ല്‍ കോടതികള്‍ ഒരിക്കല്‍ വിലക്കിയപ്പോള്‍ അത് മറികടന്നത് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്നൊരു ഉത്തരവ് കരസ്ഥമാക്കിയാണെന്നാണ് വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നത്. കോടതി ഉത്തരവു നേടിയാണ് എഴുന്നള്ളിപ്പിനിറങ്ങിയതെന്ന് അക്കാലത്തെ ദേശാഭിമാനി പത്രങ്ങള്‍ തൂക്കിവിറ്റിട്ടില്ലെങ്കില്‍ ഒന്നു പരിശോധിച്ചാല്‍ വ്യക്തമാകുന്നതേയുള്ളൂ. തുടര്‍ച്ചയായി മൂന്നു ദിവസത്തെ എഴുന്നള്ളിപ്പുമൂലമുള്ള അവശത ആനയ്ക്കുണ്ടായിരുന്നില്ല. ഇടത്തരം ആനകള്‍ എത്രദിവസം തുടര്‍ച്ചയായി എഴുന്നള്ളിക്കാറുണ്ടെന്ന് അറിയാമോ?വര്‍ഷം തോറും ഇരുനൂറു എഴുന്നള്ളിപ്പുകളെടുക്കാറുണ്ട് എന്ന പച്ചനുണ എവിടെ ചെലവാകും? കുറേ വര്‍ഷങ്ങളായി എണ്‍പതിലധികം എഴുന്നള്ളിപ്പുകള്‍ ആനയെടുക്കാറില്ല. ആനയുടമയായ ദേവസ്വം കമ്മിറ്റിയുടെ രേഖകള്‍ പത്തുരൂപ ചെലവാക്കി വിവരാവകാശനിയമത്തിന്റെ പിന്‍ബലത്തില്‍ കൈവശപ്പെടുത്താന്‍ ഇനിയെങ്കിലും ശ്രമിക്കുമോ? നൂറ്റി അറുപത് എഴുന്നള്ളിപ്പെടുക്കുന്ന ഒരു സ്വകാര്യമുതലാളിയുടെ ഉയരക്കൂടുതലുള്ള പ്രായത്തില്‍ കാരണവരായ ഒരാനയെക്കുറിച്ച് ലേഖകന്‍ അന്വേഷിക്കുന്നത് നല്ലതാണ്. 
         ദേശാഭിമാനി വാര്‍ത്ത വായിക്കുന്ന ഏത് സാധാരണക്കാരനും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. പാവം ലേഖകന്‍ ഒരു പക്ഷേ അക്കാര്യം മാത്രമായിരിക്കും ലക്ഷ്യമിട്ടതും. സംസ്ഥാന വനം വകുപ്പു മന്ത്രിയായ ശ്രീ ഗണേഷ് കുമാറിനെയാണ് ലേഖകന്‍ കുറ്റപ്പെടുത്തുന്നത്. അതിനാണ് രാജേഷ് പല്ലാട്ട് എന്ന ആനക്കരാറുകാരനേയും അദ്ദേഹത്തിന്റെ മന്ത്രിയുമായുള്ള അടുപ്പവും സൂചിപ്പിക്കുന്നത് എന്ന് തോന്നുന്നു. പേരാമംഗലം ദേവസ്വം നേരിട്ടാണ് മിക്ക പൂരങ്ങളും ഏല്‍ക്കുന്നത്. പിന്നെ ഏക്കത്തുക കൂടുന്നതില്‍ ആനമുതലാളിക്കും കരാറുകാര്‍ക്കും മാത്രമല്ല പങ്കുള്ളത്. ആനക്കമ്പം ജനങ്ങളിലേക്കെത്തിച്ച അച്ചടി മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും ഇക്കാര്യത്തില്‍ ഒഴിഞ്ഞുമാറാനാവില്ല. പൂരക്കമ്മിറ്റിക്കാര്‍ അമിതമായ ഏക്കം നല്‍കില്ല എന്ന് പറഞ്ഞാല്‍ ഏത് ആനമുതലാളിയും കീഴടങ്ങും. അതിനായാണ് താങ്കള്‍ തൂലിക ചലിപ്പിക്കുന്നതെങ്കില്‍ ഞങ്ങളുണ്ട് കൂടെ.

           രാവിലെ പതിനൊന്നു മണിക്ക് പരിശോധനയില്‍ യാതൊരു കുഴപ്പവുമില്ലെന്നും തുടര്‍ന്ന് ഇടുങ്ങിയ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലേക്ക് കയറും വരെ ആന ഒരു പ്രശ്നവുമുണ്ടാക്കിയിട്ടില്ലെന്നും പല മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. സ്ഥല സൗകര്യമില്ലായിരുന്നുവെന്നും കൂട്ടാന പിന്നില്‍ നിന്നും കുത്തിയെന്നും വിശ്വസനീയമായ വാര്‍ത്തയുമുണ്ട്. അപ്പോള്‍ അവിചാരിതമായ എന്തോ പ്രകോപനം ആനയ്ക്കുണ്ടായിട്ടുണ്ടെന്നും അതു കൊണ്ടുള്ള പെട്ടെന്നുള്ള ആനയുടെ പരാക്രമമാണ് പ്രശ്നങ്ങളുണ്ടാക്കിയത് എന്നും ആര്‍ക്കും ഊഹിക്കാം.  അത്തരം കാര്യങ്ങള്‍ മന:പൂര്‍വ്വം സ്വന്തം പ്രതിനിധി വിട്ടു പോയത് ദേശാഭിമാനി അധികാരികള്‍ ശ്രദ്ധിച്ചില്ലെങ്കിലും വായനക്കാര്‍ ശ്രദ്ധിക്കും.
        ദേശാഭിമാനിയ്ക്ക് രാഷ്ട്രീയമുണ്ട്, അതറിയുന്നവനാണ് ഞാനും. എന്നാല്‍ ഇത്തരം വസ്തു നിഷ്ഠമല്ലാത്ത റിപ്പോര്‍ട്ടുകള്‍ പടച്ചുണ്ടാക്കുമ്പോള്‍ വായനക്കാര്‍  തങ്ങളേക്കാള്‍ ബോധവാന്മാരാണെന്ന് ഇത്തരം പത്രക്കാര്‍ ഓര്‍ക്കുന്നത് നന്ന്. രാഷ്ട്രീയമായി വനം മന്ത്രിയേയോ അദ്ദേഹത്തിന്റെ നാട്ടാന പരിപാലന നിയമത്തേയോ എതിര്‍ക്കാം. എന്നാല്‍ അതിനു വേണ്ടി വിലകുറഞ്ഞ ആരോപണങ്ങളുമായി ഇറങ്ങിപ്പുറപ്പെടുന്നത് എത്രമാത്രം തരം താഴ്ത്തപ്പെടും പത്രക്കാരും പത്രവുമെന്ന് സമയം കിട്ടുമ്പോള്‍ ഓര്‍ക്കുമല്ലോ.  

       സാര്‍ ..... ഒരു സംശയം കൂടിയുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകളെയല്ലേ പെയ്ഡ് ന്യൂസ് എന്നൊക്കെ പറയുന്നത്?

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. You Are Right Sivettaaa,,,

    Aaanayethaa AaanaPindamethaa ennu polum ariyaathavar Itharam News Report cheythaal Engane thanne Irikkum....

    ReplyDelete