Saturday, February 9, 2013

ചാനലുകള്‍ക്കും മൂക്കുകയറിടേണ്ടേ?


          സര്‍ക്കാര്‍ വിലാസം ചാനലുകളുടെ പ്രസക്തി നഷ്ടപ്പെട്ടതോടെ സ്വകാര്യചാനലുകളുടെ കുത്തൊഴുക്കാണ് മലയാളത്തില്‍. ഏഷ്യനെറ്റു മുതല്‍ മാതൃഭൂമിയുടെ ചാനല്‍ വരെ നമ്മുടെ രാപ്പകലുകളെ മിനി സ്ക്രീനിനു മുന്നില്‍ തളച്ചിടാനുള്ള തന്ത്രങ്ങളാവിഷ്ക്കരിക്കുകയാണ്.
         കണ്ണീര്‍ പരമ്പരകളുടെ കാലമായിരുന്നു ആദ്യമെല്ലാം. ഒരു ട്രെന്‍ഡും അധിക കാലം നിലനില്‍ക്കില്ലല്ലോ. ദേശീയ ചാനലുകളില്‍ 'കോന്‍ ബനേഗാ ക്രോര്‍പതി' പോലുള്ള ഗെയിം ഷോകള്‍ തകര്‍ത്താടിയപ്പോള്‍ നമ്മുടെ ചാനലുകളും വഴിമാറിത്തുടങ്ങി. 'അശ്വമേഥം' പോലുള്ള ഗെയിം ഷോകള്‍ പലതും സൂപ്പര്‍ ഹിറ്റായി. പിന്നീട് യക്ഷികളും ദൈവങ്ങളും നമ്മുടെ സന്ധ്യകളെ ടെലിവിഷനുകള്‍ക്കു മുന്നില്‍ തളച്ചിട്ടതും ചരിത്രം. അതിനും അധിക കാലം ആയുസ്സുണ്ടായില്ല. പിന്നെ സംഗീതമയമായി നമ്മുടെ ചാനലുകളെല്ലാം. റിയാലിറ്റി ഷോകള്‍ സംഗീത മത്സരങ്ങളിലൂടെ ജനപ്രിയമായപ്പോള്‍ നമ്മുടെ വിലപ്പെട്ട സമയവും പണവും ഒരേ സമയം ചാനല്‍ മുതലാളിമാരും മൊബൈല്‍ കമ്പനികളും പങ്കിട്ടെടുത്തു. മത്സരാര്‍ത്ഥികളുടെ ജീവിത ദുരിതങ്ങളും ശാരീരിക വൈകല്യങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്തവതരിപ്പിച്ച് അവരുടെ  വിജയത്തിനായി എസ്.എം.എസിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തി. ഏതു കാലത്തും ഒരു എസ്.എം.എസിന് ഒരു രൂപയില്‍ കൂടാറില്ലെങ്കിലും ഇവിടെ മൂന്നു മുതല്‍ മേലോട്ടായിരുന്നു നിരക്കുകള്‍. വിധികര്‍ത്താക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രകടനങ്ങളും അല്‍പ്പത്തരങ്ങളും ഡെയ്ഞ്ചര്‍ സോണെന്ന നൂല്‍പ്പാലവുമെല്ലാം മത്സരാര്‍ത്ഥികളേയും കാണികളേയും വെള്ളം കുടിപ്പിച്ചു. ഇക്കാലത്തു തന്നെ വ്യത്യസ്തത പുലര്‍ത്തിയ ചില റിയാലിറ്റി ഷോകളും നമ്മുടെ മുന്നിലെത്തി. കഥാപ്രസംഗവും കവിതാ പാരായണവും മികച്ച ചില ഹാസ്യ പരിപാടികളും ഇക്കാലത്ത് നമ്മുടെ ചാനലുകള്‍ അവതരിപ്പിച്ചു. 
         ചാനലുകളുടെ മത്സരം മുറുകിയതോടെ വ്യത്യസ്തത തേടിയുള്ള അവരുടെ മത്സരവും അതു വഴി നമ്മുടെ സമൂഹത്തിനു തന്നെ ഭീഷണിയായി മാറുന്ന പരിപാടികളുമായി നമ്മുടെ ചാനലുകള്‍ അവരുടെ പങ്കു വഹിക്കാന്‍ തുടങ്ങിയെന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സൂര്യാ ടി.വിയില്‍ കുട്ടികള്‍ ആവേശത്തോടെ കാണുന്ന  'കുട്ടിപ്പട്ടാളം' എന്ന പേരിലുള്ള ഒരു റിയാലിറ്റി ഷോ കാണാനിടയായി... . എവിടേക്കാണ് അടുത്ത തലമുറയെ ഇവര്‍ നയിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനകളതിലുണ്ടായിരുന്നു.
അവതാരക: പശുവിനെ കണ്ടിട്ടുണ്ടോ?
കുട്ടി: ഉണ്ട്
അവതാരക: പശു എന്താണ് മനുഷ്യന് തരുന്നത്?
കുട്ടി: പാല്‍ തരും.
അവതാരക: എങ്ങിനെയാണ് പാല് എടുക്കുന്നത്?, കുത്തിത്തുരന്ന് എടുക്കുവാണോ?
കുട്ടി: അല്ല
അവതാരക: പിന്നെ എവിടുന്നാണ് എടുക്കുന്നത്?
കുട്ടി:എന്താണ് പറയേണ്ടതെന്നറിയാതെ ഒന്ന് പരുങ്ങിയെങ്കിലും പറഞ്ഞു. അത് പശുവിനെ എതാണ്ടെന്തോ സാധനത്തില്‍ നിന്നും വലിച്ചെടുക്കുകയാണെന്ന്. അവതാരകയും പ്രേക്ഷകരും കൂട്ടച്ചിരി.
പ്രശ്‌നമില്ല,  അവതാരകയുടെ അടുത്ത ചോദ്യം വരവായി. ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുന്ന കൊച്ചു കുട്ടിയോട് പെമ്പറന്നവര്‍ അടുത്ത ചോദ്യം ചോദിച്ചു. എടാ നീ സൈറ്റടിക്കാറുണ്ടോ. അവതാരക രണ്ടു മൂന്നുവട്ടം ആവര്‍ത്തിച്ചു. പാവം കുട്ടി. അവന്‍ ചോദിച്ചു അതെന്താ സാധാനം. പിന്നെ അവതാരകയുടെ വക പരിഹാസം വന്നു. എന്താടാ ആണ്‍കുട്ടിയായിട്ട് സൈറ്റടിക്കലെന്താണെന്ന് പോലും അറിയില്ലേ...ഛെ കഷ്ടം. രണ്ടാമത്തെ കുട്ടിയോടും ചോദിച്ചു. ആ കുട്ടിയും കൈ മലര്‍ത്തി. കൂട്ടത്തില്‍ അല്‍പം മുതിര്‍ന്ന കുട്ടിയോടായി അടുത്ത ചോദ്യം. എടാ നിനക്കറിയാമോ...കുട്ടി ധൈര്യസമേതം അറിയാം. ആരെയെങ്കിലും സൈറ്റടിച്ചിട്ടുണ്ടോ. ദാ...എന്നെ നോക്കിയേ...എന്നെ ഒന്ന് സൈറ്റടിച്ചേ...കുട്ടി സൈറ്റടിച്ചു. സദസ്സും അവതാരകയും കൂട്ടച്ചിരി. ഇതെല്ലാം നടക്കുന്നത് സ്വന്തം തന്തയുടെയും തള്ളയുടെയും മുന്നില്‍ വെച്ചാണെന്നോര്‍ക്കണം...അതോടെ ഇളം മനസ്സിലെ തന്നെ അശ്ലീലത കുത്തിവെക്കാനും അത്തരം കാര്യങ്ങള്‍ അനുകരിക്കാനും അതൊന്നും അറിയാതെ നടക്കാന്‍ പാടില്ലെന്നും പഠിപ്പിക്കുന്ന ഒന്നാന്തരം പരിപാടി തന്നെ.ഇതൊന്നു മാത്രം. ഇതിന്റെ ആവര്‍ത്തനം തന്നെ പരിപാടി വുഴുവന്‍.
        സഞ്ജയന്റേയും വി.കെ.എന്നിന്റേയും ഹാസ്യമാസ്വദിച്ച മലയാളം പാസ്യത്തിന്റെ ഫീമെയില്‍ വേര്‍ഷനായി ചാനലുകള്‍ അവതരിപ്പിക്കു്ന്ന സുബി സുരേഷാണ് ഈ പരിപാടിയുടെ അവതാരിക. അരോചകം തന്നെ അവരുടെ പരാക്രമങ്ങള്‍.
               എട്ടും പൊട്ടും തിരിയാത്ത മൂന്നോ നാലോ വയസ്സുള്ള കുറച്ചു പിള്ളേരെ സ്റ്റുഡിയോയില്‍ പിടിച്ചിരുത്തി സുബി തന്റെ ടോക് ഷോ ആരംഭിക്കുന്നു. മറുപുറത്ത് കുറേ മമ്മിമാരും ഡാഡിമാരും മുത്തശ്ശീമുത്തച്ഛന്മാരും എന്തു കേട്ടാലും പൊട്ടിച്ചിരിക്കാനും കൈയടിക്കാനുമുള്ള പരിശീലനം നേടി തയ്യാറായിരുപ്പുണ്ട്.
       വിലപ്പെട്ടതെന്തു നല്‍കിയാലും തന്റെ മക്കളെ താരസുന്ദരിമാരും ലോകസുന്ദരിമാരുമാക്കാനായി ഒരുളുപ്പുമില്ലാതെ ഇറങ്ങിത്തിരിച്ച രക്ഷിതാക്കള്‍ക്ക് (?) ഒരു പക്ഷേ ഇതെല്ലാം യോജിക്കുമായിരിക്കും. മൂന്നോ നാലോ വയസ്സുകാര്‍ക്ക് ഭാവിയില്‍ ഇണകളെ ആകര്‍ഷിക്കാനും വശീകരിക്കാനും മൂന്നാംകിട സൂത്രപ്പണികള്‍ പടിപ്പിക്കുന്ന ഇത്തരം ചാനല്‍ പേക്കൂത്തുകള്‍ എത്രകാലം നാം സഹിക്കണം. മറ്റു ചാനലുകള്‍ക്കും ഇത്തരം മാതൃകകള്‍ പിന്തുടരാം. വേണമെങ്കില്‍ നീലചിത്ര നിര്‍മ്മാണവും പ്രദര്‍ശനവും വരെ നിങ്ങള്‍ നടത്തിക്കോളൂ. അതിനും പിന്തുണ നല്‍കാന്‍ ഇവിടെ ആളുണ്ടാകും. പ്രസവം വരെ ലൈവായി കാണിക്കണമെന്നാണല്ലോ ഭൂരിപക്ഷ അഭിപ്രായം.
         പക്ഷേ ഈ കോപ്രായം കൊച്ചു കുഞ്ഞുങ്ങളോടു വേണമായിരുന്നോ? എന്തിനു അവതാരികയേയും ചാനല്‍ മുതലാളിമാരേയും കുറ്റം പറയണം? 'ഉദര നിമിത്തം ബഹുകൃത വേഷം'. നമ്മുടെ ഇത്തിരിപ്പോന്ന കുഞ്ഞുങ്ങള്‍ വായില്‍ കൊള്ളാത്ത ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ച് എന്തെല്ലാമോ വിളിച്ചു പറയുന്നത് കേട്ടു കുലുങ്ങിച്ചിരിക്കുന്ന അല്‍പ്പന്മാരെ പറഞ്ഞാല്‍ മതിയല്ലോ. സ്വന്തം മകളെ പീഢിപ്പിക്കുന്ന പിതാക്കന്മാരും കൂട്ടിക്കൊടുക്കുന്ന അമ്മമാരുമുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും ആര്‍ക്കും വലിയ പ്രശ്നമല്ലായിരിക്കും. എന്നാല്‍ പ്രിയ ചാനല്‍ പ്രവര്‍ത്തകരേ... നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിട്ടുകൂടേ..?
       ചാനലുകള്‍ക്കും സെസര്‍ഷിപ്പു വേണമെന്ന കാര്യത്തില്‍ ഇനിയെന്നാണാവോ നമ്മുടെ അധികാരികള്‍ ബോധവാന്മാരാവുക? സ്വയം നിയന്ത്രണം മതിയെന്നാണെങ്കില്‍ ഈ കഴുത്തറപ്പന്‍ മത്സര കാലത്ത് ഇങ്ങനെയൊക്കെ കാണാനും കാണിക്കാനും മടിയില്ലാത്തവരാണ് നമ്മുടെ പല ചാനലുകാരുമെന്ന് തിരിച്ചറിയണം.
          ഒന്നു കൂടി.... ഈ പരിപാടിയും സൂപ്പര്‍ ഹിറ്റാണത്രേ.. ഹ ഹ ഹ ഹ

Thursday, February 7, 2013

വിശ്വാസം... അതല്ലേ എല്ലാം....

     സാല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വേഴ്സസ്' എന്ന കൃതിക്കെതിരെ ഫത്വ പുറപ്പെടുവിച്ചതിനെതുടര്‍ന്ന് ഏറെക്കാലം അദ്ദേഹത്തിനു ഒളിവില്‍ കഴിയേണ്ടി വന്നത് മറക്കാറായില്ല. ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റീനിന്റെ 'ലജ്ജ' എന്ന കൃതി നേരിടേണ്ടി വന്ന എതിര്‍പ്പുകളും നമുക്ക് മറക്കാറായില്ല. ജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തി എന്ന കുറ്റത്തിന് എം.എഫ്.ഹുസൈൻ 2006 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഹിന്ദുദേവതമാരെ  നഗ്നരായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. കുറ്റാരോപിതമായ ചിത്രങ്ങൾ 1970-ൽ വരച്ചതായിരുന്നു. എങ്കിലും ഇവ ഒരു ഹിന്ദു മാസികയിൽ 1996-ൽ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ വിവാദമായില്ല. മുമ്പ് ഇതിനെതിരായ കുറ്റാരോപണങ്ങൾ 2004-ൽ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനു നാടു വിടേണ്ടിവന്നു എന്നതും ചരിത്രം. ഒരു കാലത്ത് കലാസൃഷ്ടികള്‍ക്കും സാഹിത്യ സൃഷ്ടികള്‍ക്കുമെതിരെ വാളോങ്ങിയിരുന്ന മതഭ്രാന്തര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് സിനിമകളെയാണെന്നു തോന്നുന്നു.
    തങ്ങളുടെ ആശയങ്ങളെ (പലതും വെറും ആമാശയങ്ങളാണെന്നതാണ് വസ്തുത) അനുകൂലിക്കാത്ത അല്ലെങ്കില്‍ പരോക്ഷമായെങ്കിലും എതിര്‍ക്കുന്ന കഥാതന്തുക്കളുള്ള സിനിമകള്‍ക്കെതിരെ വാളോങ്ങി, നിര്‍മ്മാതാവിനേയും സംവിധായകനേയും നടന്മാരേയും ബന്ധികളാക്കി കാര്യം സാധിക്കുന്ന ഇത്തരം സമര പരിപാടികള്‍ പകര്‍ച്ച വ്യാധികള്‍ പോലെ പടരുകയാണ്.
      കമലാഹാസന്റെ വിശ്വരൂപത്തിനെതിരെയുള്ള പ്രക്ഷോഭം തന്നെ ഉദാഹരണം. നൂറു കോടി ചെലവാക്കി സിനിമയെടുത്താല്‍ സ്വാഭാവികമായും അതിന്റെ സംഘാടകര്‍ക്ക് മുടക്കു മുതലിനെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയുണ്ടാകും. സിനിമയിലെന്താണുള്ളതെന്ന് അറിയാന്‍ അതിന്റെ ആദ്യ ഷോ വരെ കാത്തിരിക്കാണുള്ള ക്ഷമ പോലും ജാതി മത ഭ്രാന്തര്‍ക്കില്ലാതെ പോയി. അതൊരു ഇസ്ലാം വിരുദ്ധ സിനിമയാണെന്നും അമേരിക്കന്‍ അനുകൂലമാണെന്നുമൊക്കെയാണ് കേരളത്തില്‍ ഈ സമരം സ്പോണ്‍സര്‍ ചെയ്ത എസ്. ഡി. പി. ഐക്കാര്‍ പറയുന്നത്. എന്നാല്‍ സിനിമ കണ്ടവര്‍ നേരെ മറിച്ചാണ് അഭിപ്രായം പറയുന്നത്.  തീവ്രവാദത്തിനെതിരെയാണ് സിനിമ പ്രതികരിക്കുന്നത്. തീവ്രവാദം, താലിബാനിസം എന്നൊക്കെ കേള്‍ക്കുമ്പോഴേ എന്തിന് ഇസ്ലാം വിരുദ്ധമെന്നു തീര്‍ച്ചപ്പെടുത്തുന്നു? കേരളത്തിലെ സംഘടിത യുവജന പ്രസ്ഥാനങ്ങള്‍ അതി ശക്തമായി ഇടപെട്ടപ്പോള്‍ സമരം ചീറ്റിപ്പോയി എന്നത് വാസ്തവം. എന്നാല്‍ ഈ സംഭവം ഉയര്‍ത്തുന്ന സാംസ്കാരിക പ്രശ്നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. കേരളത്തിലെ മാധ്യമങ്ങളില്‍ പലപ്പോഴും സാസ്കാരിക നായകരായും രാഷ്ട്രീയ നിരീക്ഷകരായും അവതരിപ്പിച്ചു വരുന്ന പലരുടേയും പൊയ് മുഖങ്ങളാണിവിടെ അനാവരണം ചെയ്യപ്പെട്ടത്. ഒ.അബ്ദുള്ളയെപ്പോലുള്ളവര്‍ പ്രകടിപ്പിച്ച അസഹിഷ്ണുതയെക്കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജ തോന്നന്നു.അറബു ഭാഷയുടെ സ്റ്റൈലിലാണ് ഈ സിനിമയുടെ പോസ്റ്റര്‍  തയ്യാറാക്കിയതെന്നു വരെ ആരോപണമായി ഉന്നയിക്കുന്നു. കാരശ്ശേരി മാഷേപ്പോലുള്ളവര്‍ ഇത്തരം സമരമാര്‍ഗ്ഗങ്ങളെ നിരാകരിക്കുകയാണ്. എതിര്‍പ്പുള്ളവര്‍ക്ക് ലേഖനമെഴുതിയോ മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെയോ പ്രതികരിക്കാമെന്നും വേണമെങ്കില്‍ മറ്റൊരു സിനിമയിലൂടെത്തന്നെ മറുപടി പറയാമെന്നും അദ്ദേഹം പറയുന്നു.  തമിഴ് നാട്ടില്‍ ഭരണ നേതൃത്വത്തിന്റെ മൗനാനുവാദം കൂടിയായപ്പോള്‍ കമലിന് പല രംഗങ്ങളും വെട്ടിമാറ്റേണ്ടി വന്നുവത്രേ. ഇതോടൊപ്പം 'റോമന്‍സ്' എന്ന സിനിമക്കെതിരെ ക്രൈസ്തവ സഭകളുടെ എതിര്‍പ്പും ശക്തമായിരുന്നു. എങ്കിലും വിശ്വരൂപം വിവാദത്തിനു മുന്നില്‍ അത് വെറും മുറുമുറുപ്പിലൊതുങ്ങിയെന്നേയുള്ളൂ. ഇപ്പോളിതാ 'കടല്‍' എന്ന തമിഴ് ചിത്രത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മണി രത്നം സംവിധാനം ചെയ്ത തമിഴ് നിനിമ 'കടല്‍' ക്രിസ്ത്യന്‍ വിരുദ്ധമാണെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.
      ഇനിയിപ്പോള്‍ ഒരു പോംവഴിയേ കാണാനുള്ളൂ. വല്ലവനും സിനിമ പിടിക്കാന്‍ തോന്നിയാല്‍ ചാടിക്കയറി ലൊക്കേഷന്‍ നോക്കി പായരുത്. സര്‍ക്കാര്‍ നിലവിലുള്ള സെന്‍സര്‍ ബോര്‍ഡൊക്കെ പിരിച്ചു വിടട്ടെ. എന്നിട്ട് എല്ലാജാതി മത വര്‍ഗ്ഗീയ ശക്തികളുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒന്നു പുന:സംഘടിപ്പിക്കട്ടെ. അവര്‍ സൗകര്യം പോലെ കഥയൊക്കെ കേട്ട് സംതൃപ്തരായി അനുവാദം കൊടുക്കുന്ന മുറയ്ക്കു ഷൂട്ടിങ്ങ് തുടങ്ങാം. നല്ല ഒന്നാന്തരം കഥ അവരുടെ പക്കല്‍ തന്നെ ഉണ്ടാകും. അതാവുമ്പോള്‍ കഥ തേടി അലയുകയും വേണ്ട.
        പ്രിയമുള്ള സിനിമാക്കാരാ.... നിങ്ങള്‍ ഏത് രാഷ്ട്രീയക്കാരേക്കുറിച്ചു വേണമെങ്കിലും സിനിമയെടുത്തോ... കുഴപ്പമില്ല. അവരുടെ പരാതി ആരും കേള്‍ക്കില്ല. അല്ലെങ്കില്‍ അനുകൂല വാദവുമായി ആരെങ്കിലുമെത്തും.  എന്നാല്‍ വിശ്വാസം.. അത് തൊട്ടു കളിക്കരുത്... ഇത് കാലം വേറെയാ.... പണ്ട്  നായരു പിടിച്ച പുലിവാലെന്നൊരു സിനിമയിറങ്ങിയെന്നു കരുതി ഇപ്പോള്‍ ഒരു സാദാ നായരുടെ പേരില്‍ പോലും സിനിമയിറക്കാമെന്നു കരുതണ്ട. പൊന്‍മുട്ടയിടുന്ന തട്ടാന്‍ പൊന്‍മുട്ടയിടുന്ന താറാവായതു മുതല്‍ ആ കളി ഇവിടെ നടപ്പില്ല. 1973 ല്‍ ഇറങ്ങിയ നിര്‍മ്മാല്യത്തില്‍  ഒരു ജീവിതകാലം മുഴുവന്‍ ദൈവത്തിനു വേണ്ടി ജീവിച്ച വെളിച്ചപ്പാട് ഒടുവില്‍ കുടുംബവും ദൈവം തന്നേയും തന്നെ വഞ്ചിച്ചപ്പോള്‍ തന്റെ രോഷം മുഴുവന്‍ ആ കല്‍വിഗ്രഹത്തോടു തീര്‍ക്കുന്ന സീനൊക്കെ ഇന്ന് സ്വപ്നത്തില്‍ പോലും കാണാനാവുമോ? ഇന്ന് സാക്ഷാല്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് അത്തരമൊരു കഥാപാത്രത്തെ പുന:സൃഷ്ടിക്കാനാവുമോ? അന്ന് പി.ജെ.ആന്റണിയെന്ന മഹാനടന് ഏറ്റവും മികച്ച നടനുള്ള അവാര്‍ഡുകൊടുത്താണ് രാഷ്ട്രം ആദരിച്ചത്. ഇന്നാണെങ്കില്‍ കഥാകൃത്തിന്റേയും സംവിധായകന്റേയും അഭിനേതാവിന്റേയും ജാതിയും മതവും മുടിയിഴ കീറി പരിശോധിക്കേണ്ടി വരും. സദാചാര പോലീസിന്റേയും വിചാരണകളുടേയും വാര്‍ത്തകള്‍ ഒറ്റപ്പെട്ടതല്ലെന്ന തിരിച്ചറിവിലേക്കെങ്കിലും നാമെത്തുന്നു.
         കാലം പോയ പോക്കേ... നാം മുന്നോട്ടല്ലാ പോകുന്നതെന്ന്  ആരാണ് പറഞ്ഞത്..? മുന്നോട്ടു തന്നെ. മുന്നോട്ടു തന്നെ..  പിന്നോട്ടല്ല പോകുന്നതെന്നുറപ്പാണ്.. കാരണം ഇതിലുമെത്രയോ സ്വാതന്ത്ര്യം നമ്മുടെ പൂര്‍വ്വികര്‍ അനുഭവിച്ചിരുന്നു.  നാം മുന്നോട്ടു തന്നെ.....കറുത്ത കാലത്തിന്റെ ഇരുണ്ട ഗര്‍ത്തത്തിലേക്ക്..... യാത്ര തുടരട്ടെ ...... വിശ്വാസികളെ വ്രണപ്പെടുത്താതെ.....
          വിശ്വാസം... അതല്ലേ എല്ലാം......