Tuesday, December 24, 2013

ഉരുക്കുമനുഷ്യനു വേണ്ടിയോ അധികാരത്തിനു വേണ്ടിയോ ?

ഉരുക്കുമനുഷ്യനു വേണ്ടിയോ അധികാരത്തിനു വേണ്ടിയോ ?

   കേരള രാഷ്ട്രീയത്തെ പിടിച്ചുകിലുക്കുന്ന മറ്റൊരു വിവാദമായി നരേന്ദ്ര മോദിയുടെ കൂട്ടയോട്ടം മാറിക്കഴിഞ്ഞല്ലോ. ഗുജറാത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ പ്രചരണത്തിനായി മറ്റു സംസ്ഥാനങ്ങളുടേതു പോലെ കോട്ടയത്തും നടത്തിയ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തത് സാക്ഷാല്‍ പി.സി.ജോര്‍ജു തന്നെ. കൊടി വീശുക മാത്രമല്ല മോഡിയുടെ സുന്ദരന്‍ ചിത്രം പതിച്ച ടീ ഷര്‍ട്ട് ഉയര്‍ത്തിക്കാണിക്കുക കൂടി ചെയ്തു വിദ്വാന്‍. അതിനെത്തുടര്‍ന്നുള്ള പി.സി-കോണ്‍ഗ്രസ് പോരൊന്നുമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കള്ളപ്പണം ഗുജറാത്തിലെത്തുന്നതും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. പ്രതിമാനിര്‍മ്മാണമെന്ന പുതിയ കര്‍സേവയെക്കുറിച്ചും അതിന്റെ പിന്നാമ്പുറങ്ങളിലെ രാഷ്ട്രീയ സാമ്പത്തിക മാനുഷിക വശങ്ങളിലേക്കൊന്നു കണ്ണോടിക്കാം.
       രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ കാലാ കാലങ്ങളില്‍ പുരാണ ചരിത്ര നായകരെ പൊടിതട്ടി മിനുക്കിയെടുത്ത് അവതരിപ്പിക്കാറുണ്ട്. അദ്വാനി പണ്ട് രാമനെ മുന്‍നിറുത്തി നടത്തിയ കലാപരിപാടികള്‍ വാജ്പേയിയെ കസേരയിലെത്തിച്ചെങ്കില്‍ നമോ എന്ന സാക്ഷാല്‍ നരേന്ദ്രമോദി ഇപ്പോള്‍ പൊടിതട്ടിയെടുക്കുന്നത് ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയാണ്. പട്ടേലിന്റെ ജന്മദേശം ഗുജറാത്താണെന്നും അദ്ദേഹത്തിന്റെ സ്മരണക്കായി ലോകത്തെ വിസ്മയിപ്പിക്കുന്ന ഉരുക്കു പ്രതിമതന്നെ സ്ഥാപിക്കുമെന്നുമാണ് മോഡി ഇപ്പോള്‍ പറയുന്നത്. ഇതിനായി രാമക്ഷേത്രത്തിന് നാടാകെ ഇഷ്ടിക പെറുക്കി നടന്നതു പോലെ ഉരുക്കു തേടിയിറങ്ങിയിരിക്കുകയാണ് അദ്ദേഹം. ആവശ്യമുള്ള മുഴുവന്‍ ഉരുക്കും നമ്മുടെ രാജ്യത്തെ കര്‍ഷകരില്‍ നിന്നും സംഭരിക്കുമത്രേ. എത്രമാത്രം സംഭരിച്ചു കഴിഞ്ഞുവെന്ന് ആരും പറയുന്നില്ല. എന്നാല്‍ മറക്കാനാവാത്ത മറ്റൊരാള്‍ ഗുജറാത്തിലുണ്ടായിരുന്നത് എല്ലാവരും സൗകര്യപൂര്‍വ്വം മറന്നു.നമ്മുടെ രാഷ്ട്രപിതാവിനെത്തന്നെ. ഗാന്ധിജിയെ സ്മരിക്കുമ്പോള്‍ ഹൈന്ദവ തീവ്രവാദം ചര്‍ച്ചയാകുമോ എന്ന് തിരിച്ചറിഞ്ഞതായിരിക്കും അദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണം. 182 മീറ്റര്‍ ഉയരമുള്ള ഏകതാപ്രതിമ പൂര്‍ത്തിയാകുന്നതോടെ ഇപ്പോഴത്തെ വലിയ പ്രതിമയായ ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമ വളരെ പിന്നോട്ടു പോകും. ഭാരതത്തിന്റെ അഭിമാനം ഉയര്‍ത്താനെന്ന പേരില്‍ ഇതിനായി 2500 കോടി പൊടിക്കുമ്പോള്‍ അതിനു പിന്നിലെ കളികള്‍ ആരും കാണുന്നില്ല എന്നതല്ലേ ശരി?
       പട്ടേലിന്റെ  ജില്ലയില്‍ തന്നെയാണീ പ്രതിമ സ്ഥാപിക്കുന്നത്, കച്ചില്‍. ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന ഗുജറാത്തിലെ ജില്ലയാണ് കച്ച്. ഇവിടുത്തെ 969 ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഇതില്‍ പകുതി ചെലവഴിച്ചാല്‍ മതിയെന്നതും ആരും ചര്‍ച്ച ചെയ്യുന്നില്ല. നമുക്ക് ഗുജറാത്ത് മോഡല്‍ വികസനത്തെ വാഴ്ത്തിപ്പാടാം. പ്രതിമ സ്ഥാപിക്കുന്നത് നര്‍മ്മദാ നദിയിലെ സാധുബേട്ടിലാണ്. ഇതൊരു ആദിവാസി സെറ്റില്‍മെന്റ് പ്രദേശമാണ്. പ്രതിമാ നിര്‍മ്മാണത്തിനായി അണ കെട്ടുന്നതോടെ 18 കിലോമീറ്ററോളം ദൂരത്തിലുള്ള ആദിവാസികള്‍ക്ക് ജീവനും കൊണ്ടോടുകയല്ലാതെ മറ്റെന്തു വഴി? ആദിവാസി ഭൂമി മറ്റൊരാള്‍ക്കും വില്‍ക്കാനാകില്ലെന്ന കേന്ദ്രനിയമവും വളരെ തന്ത്രപൂര്‍വ്വം ഇവര്‍ മറികടന്നു. ഈ ഭൂമിയാകെ വികസന അതോറിറ്റിയുടെ കീഴിലാക്കി വിജ്ഞാപനമായി.927 ഹെക്ടര്‍ ഭൂമി പ്രതിമാ ട്രസ്റ്റിന്റെ കയ്യില്‍. ഇനിയാരുണ്ട് എതിര്‍ക്കാന്‍? കേരളത്തില്‍ പരിസ്ഥിതി വാദികള്‍ക്കൊപ്പം നിന്ന് പശ്ചിമഘട്ടം സംരക്ഷിക്കാനൊരുങ്ങുന്ന ബി.ജെ.പിയുടെ ഇരട്ടമുഖം.
   ഇനിയിതിന്റെ രാഷ്ട്രീയ മുഖം കൂടി പരിശോധിക്കാം. ഇപ്പോളെന്തിനാണ് മോദി ഈ ഉദ്യമവുമായി ഇറങ്ങിയിരിക്കുന്നത്? കഴിഞ്ഞ 12 കൊല്ലമായില്ലാത്ത സര്‍ദാര്‍ പ്രേമം ഇപ്പോഴെങ്ങനെയുണ്ടായി? സര്‍ദാറിന്റെ നൂറ്റിമുപ്പത്തിയെട്ടാം ജന്മദിനത്തിന് എന്തു വിശേഷമാണുള്ളത്? ഉത്തരം ഒന്നേയുള്ളൂ. നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പല്ലേ വരുന്നത്? അതും മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇങ്ങനെ പല തുറുപ്പുശീട്ടും പുറത്തു വരും.
     മോദി പറയുന്നതു പോലെ സര്‍ദാര്‍ ചരിത്രത്തില്‍ വിസ്മരിക്കപ്പെട്ട കരുത്തനായ നേതാവുതന്നെ. എന്നാല്‍ ഇതിന്റെ പ്രചരണത്തിനായി നാടാകെ നടത്തിയ കൂട്ടയോട്ടത്തില്‍ എവിടെയെങ്കിലും അദ്ദേഹത്തിന്റെ നിഴലെങ്കിലും കണ്ടിരുന്നോ? പ്രചാരണബോര്‍ഡുകളിലും ഓട്ടക്കാരുടെ ബനിയനുകളില്‍ വരെ മോഡിയുടെ പുഞ്ചിരിക്കുന്ന മുഖം മാത്രം. ഏകതാ കൂട്ടയോട്ടം യഥാര്‍ത്ഥത്തില്‍ ഒരേയൊരിന്ത്യ ഒരൊറ്റ നേതാവെന്ന നിലയില്‍ മോദിയിലേക്ക് ചുരുങ്ങുന്നതാണ് നാം കണ്ടത്. കോണ്‍ഗ്രസുമായി നേരിട്ടേറ്റുമുട്ടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേടുന്ന മുന്‍തൂക്കത്തിനപ്പുറം മറ്റിടങ്ങളിലും ഇതിന്റെ പേരില്‍ മോദീ വിലാസം പ്രചരണം തന്നെ അവര്‍ ലക്ഷ്യമിട്ടത്. കേരളത്തിലടക്കം പി.സി.ജോര്‍ജിനെപ്പോലുള്ളവരുടെ പിന്തുണ നേടാനും അതുവഴി വലിയൊരു ചര്‍ച്ചയാക്കി മാറ്റാനും സംഘപരിവാറിനു കഴിഞ്ഞു എന്നത് നിസ്സാരമായി കാണാനാവില്ല.
  ഏകതാ പ്രതിമക്കു വേണ്ടി കറകളഞ്ഞ പ്രൊഫഷണല്‍ പ്രചാരണമാണ് മോദി നടത്തുന്നത്. വെബ്സൈറ്റുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയുമുള്ള പ്രചരണങ്ങളുമായി അടുത്ത തെരഞ്ഞെടുപ്പിനുമുമ്പുള്ള കര്‍സേവ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയും ഊട്ടിയുറപ്പിക്കാന്‍ തന്റെ ഉരുക്കു മുഷ്ടിയിലൂടെ മുന്നേറിയ മഹാനായ സര്‍ദാറിന്റെ യഥാര്‍ത്ഥ പിന്‍തലമുറക്കാര്‍ ആരെന്ന ചോദ്യത്തിന് മറുപടി പറയാന്‍ പോലുമാകാതെ അശക്തരാണ് കോണ്‍ഗ്രസ്സെന്നത് നൂറ്റാണ്ടിന്റെ പാരമ്പര്യം പറയുന്ന ദേശീയ കക്ഷിക്ക് നാണക്കേടുതന്നെ. അപ്പോഴും ഒരു സംശയം ബാക്കിയാകുന്നു. കറകളഞ്ഞ ആര്‍. എസ്. എസുകാരനായ നരേന്ദ്രമോദിയും ഗാന്ധിവധത്തിന്നു നാലു നാള്‍ക്കകം ആര്‍.എസ്.എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലും തമ്മിലെന്തു ബന്ധം????

Thursday, December 19, 2013

കെജ്രിവാളിന്റെ പ്രസക്തിയും പരിമിതിയും


കെജ്രിവാളിന്റെ പ്രസക്തിയും പരിമിതിയും

   കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും മുന്നണികള്‍ക്കപ്പുറത്ത് മറ്റൊരു സാധ്യതയുണ്ടെന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം കാണിച്ചു തന്നത് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയുമാണ്. അതിലേറെ പിറവിയെടുത്ത് മാസങ്ങള്‍ക്കകം ദില്ലി പോലുള്ള ഒരു തന്ത്രപ്രധാനമായ സംസ്ഥാനത്ത് അവര്‍ അധികാരത്തിനടുത്തു വരെയെത്തിയതിന്റെ പശ്ചാത്തലം കൂടി പരിശോധിക്കാനുള്ള സമയമാണിത്.
      അഴിമതിവാര്‍ത്തകളില്‍ നിസ്സഹായരായ ഒരു ജനതയുടെ മുന്നില്‍ അന്നാ ഹസാരെയെന്ന ഒരു വയോധികന്‍ ഉഴുതു മറിച്ച മണ്ണിലാണ് യഥാര്‍ത്ഥത്തില്‍ കെജ്രിവാളിന്റെ തേരോട്ടം. മറ്റൊരു പ്രത്യയശാസ്ത്രത്തിന്റേയും സഹായമില്ലാതെ അഴിമതി വിരുദ്ധമുദ്രാവാക്യത്തിന്റെ മാത്രം കരുത്തില്‍ വളരെ തന്ത്രപൂര്‍വ്വം പ്രയോഗത്തില്‍ കൊണ്ടുവന്ന പ്രസ്ഥാനമാണ് എ. . പി എന്ന ആം ആദ്മി പാര്‍ട്ടി. ഗുരുനാഥന്‍ തള്ളിപ്പറഞ്ഞിട്ടു പോലും കെജ്രിവാളിനെ പിടിച്ചു കെട്ടാനായില്ല എന്നതാണ് സത്യം.
         എന്നാല്‍ അവിചാരിതമായി അധികാരത്തിനടുത്തെത്തിയപ്പോള്‍ കെജ്രിവാളൊന്നു പതറിയോ എന്ന് സംശയിക്കണം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയും ജനവിധിയില്‍ തോറ്റു തുന്നം പാടിയ കോണ്‍ഗ്രസും നിരുപാധിക പിന്തുണ നല്‍കിയപ്പോള്‍ അത് സ്വീകരിക്കാന്‍ എ. .പി തയ്യാറാകാത്തതെന്തു കൊണ്ട്? പിന്തുണക്കണമെങ്കില്‍ തങ്ങളുടെ പതിനെട്ടിന അജണ്ടകള്‍ അംഗീകരിക്കണമെന്നായി കെജ്രിവാള്‍. മിക്കതും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. അപ്പോളതാ അടുത്ത തന്ത്രം. ജനങ്ങള്‍ സമ്മതിക്കണം അധികാരമേറ്റെടുക്കാനെന്നാണിപ്പോള്‍ പറയുന്നത്. അതിനായി കത്തെഴുതാനാവശ്യപ്പെട്ടിരിക്കുന്നു പാര്‍ട്ടി. ഇനിയിപ്പോള്‍ അടുത്ത അഭ്യാസം എന്തായിരിക്കുമെന്നാര്‍ക്കറിയാം? . . പിക്ക് ധാര്‍ഷ്ട്യമാണെന്ന ബി.ജെ.പിയുടെ വിലയിരുത്തല്‍ ഏറെക്കുറെ ശരിയാണെന്ന് ശരാശരി പൊതുജനം കരുതിയാല്‍ തെറ്റില്ല.
    മധ്യവര്‍ഗ്ഗക്കാരേയും അതിനു മുകളിലുള്ളവരേയും ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ ഫലിച്ചെങ്കിലും ഭരണത്തിലേറിയാല്‍ തങ്ങള്‍ പറഞ്ഞതേതൊക്കെ വിഴുങ്ങേണ്ടി വരുമെന്ന് ആശങ്കയുണ്ട് രാഷ്ട്രീയ നിരീക്ഷകര്‍ക്ക്. മുമ്പ് അടിയന്തിരാവസ്ഥയ്ക്കു ശേഷം ജനതാ പാര്‍ട്ടിയും പിന്നീട് ആന്ധ്രയില്‍ രാമറാവുവും ആസ്സാമില്‍ ഗണപരിഷത്തും പരാജയപ്പെട്ടത് നമുക്ക് മറക്കാറായില്ല. പലപ്പോഴും ഇത്തരം മുന്നേറ്റങ്ങള്‍ എരിഞ്ഞടങ്ങിയത് പാര്‍ട്ടിക്കകത്തു നിന്നു തന്നെയുള്ള തൊഴുത്തില്‍ക്കുത്തും അധികാരത്തര്‍ക്കങ്ങളും കാരണമാണ്. എന്നാല്‍ കെജ്രിവാളിനൊരു ബദല്‍ നേതൃത്വമില്ലാത്തത് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ കാര്യം സുരക്ഷിതമാക്കുന്നു.
        അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണ പ്രതിപക്ഷകക്ഷികളോടുള്ള പ്രതിഷേധം മാത്രമല്ല എ.. പിയെ തുണച്ചത്. വളരെ മികച്ചൊരു പ്രൊഫഷണല്‍ പ്രചരണതന്ത്രത്തിന്റെ വിജയം കൂടിയാണ് ദില്ലിയിലേത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഇത് വ്യക്തമാണ്. പാര്‍ട്ടി അണികളും വോട്ടര്‍മാരുമാണ് ഓരോ മണ്ഢലത്തിലേയും സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിച്ചത്. അതു തന്നെ അവരുടെ വിജയത്തിന്റെ തുടക്കമായി. കെട്ടിയേല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പരാജയവും വിമതപ്രവര്‍ത്തനങ്ങളും നമുക്ക് പരിചിതമാണല്ലോ. തെരഞ്ഞെടുപ്പു ഫണ്ടു ശേഖരണത്തിലെ സുതാര്യതയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വിവരാവകാശ നിയമത്തിന്റെ കാര്യത്തില്‍ നമ്മുടെ ഏതാണ്ടെല്ലാ പാര്‍ട്ടികളും ഒന്നിച്ചത് എന്തെല്ലാമോ മറച്ചുവെക്കാനുണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെന്ന പ്രതീതിയുണ്ടാക്കി. ഈ സുതാര്യതയ്ക്കിടയിലും അലാസ്ക്കയില്‍ നിന്നു വരെ എ..പിയ്ക്കു ഫണ്ടു വന്നെന്ന കാര്യം വേണ്ടത്ര ചര്‍ച്ചയാക്കാന്‍ മറ്റുള്ളവര്‍ക്കു കഴിഞ്ഞതുമില്ല. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പേരില്‍ രണ്ടു സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാന്‍ വരെ തയ്യാറായതും അവരുടെ ഇമേജ് വര്‍ദ്ധിപ്പിച്ചു. ഭരണത്തിലേറിയാല്‍ ജനപ്രതിനിധികള്‍ എങ്ങിനെയായിരിക്കണമെന്നു വരെ അവര്‍ ജനങ്ങളുടെ ഇടയില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അധികാരത്തിലേറുന്നതോടെ കെജ്രിവാളിന്റെ സംഘത്തിന് എത്രമാത്രം മുന്നോട്ടു പോകാനാകുമെന്ന കാര്യത്തില്‍ നമുക്കിനിയും കണ്ടറിയേണ്ടിയിരിക്കുന്നു.
            എന്തായാലും ഒരു കാര്യമുറപ്പാണ്.എന്നും വ്യക്തിയധിഷ്ഠിതരാഷ്ട്രീയത്തിനായിരുന്നല്ലോ നമ്മുടെ നാട്ടില്‍ പ്രഥമപരിഗണന കിട്ടിയിരുന്നത്. ഇന്ദിരാഗാന്ധി മുതല്‍ കോണ്‍ഗ്രസ് വിജയകരമായി പയറ്റിവന്ന് ഇപ്പോള്‍ രാഹുലിലെത്തുമ്പോള്‍ ബി.ജെ.പി മോഡിയെ മുന്‍നിര്‍ത്തി ഇതേ പരീക്ഷണം നടത്തുന്നു. അരാഷ്ട്രീയതയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മധ്യവര്‍ഗ്ഗതാല്‍പര്യങ്ങളെ പ്രീതിപ്പെടുത്താന്‍ ഗെജ്രിവാളിനെപ്പോലുള്ളവരും ഇതേ വഴി തന്നെ പിന്തുടരുമ്പോള്‍ പ്രത്യയശാസ്ത്രങ്ങള്‍ ഇനിയും മൂടുപടത്തിനു പുറകില്‍ത്തന്നെ. വലതു പക്ഷ രാഷ്ട്രീയത്തിനേക്കാള്‍ കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ക്കും മാധ്യമങ്ങള്‍ക്കും വരെ പ്രിയപ്പെട്ടതാകാന്‍ ഇത്തരം അരാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് കഴിയുന്നതും അതുകൊണ്ടുതന്നെ.